കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് പണം നൽകിയെന്ന ആരോപണം തള്ളി ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം-മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് പറഞ്ഞു. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ജില്ലാ ഘടകം ആവശ്യപ്പെട്ടു.
സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ സുന്ദരക്ക് ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ നൽകിയെന്ന് സുന്ദര വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രിക നൽകുന്നതിന്റെ തലേദിവസമാണ് പണം കിട്ടിയത്.
ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു, സുന്ദര പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിച്ചു. 2016ൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
Read also: തിരഞ്ഞെടുപ്പ് മറയാക്കി ഹെലികോപ്റ്ററില്‍ പണം കടത്തി; സുരേന്ദ്രനെതിരെ കെ മുരളീധരൻ