കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അംഫാന്‍ ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നാശം വിതച്ചപ്പോള്‍ കേന്ദ്രം ഒരു സഹായവും ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും 1000 കോടി ധനസഹായം മോദി പ്രഖ്യാപിച്ചെങ്കിലും പണം അനുവദിച്ചില്ലെന്നും മമത പറഞ്ഞു. പഥര്‍പാര്‍ട്ടിമ അസംബ്ളി മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു മമതാ ബാനർജിയുടെ പ്രസ്‌താവന.
‘അംഫാന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഒരു ബിജെപിക്കാരനും നിങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. 19 ലക്ഷം ആളുകളെ അന്ന് നമുക്ക് രക്ഷിക്കാനായി. രാത്രി മുഴുവന്‍ സെക്രട്ടറിയേറ്റില്‍ തുടര്‍ന്നാണ് ഞാന്‍ അന്ന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ പ്രധാനമന്ത്രി ഇവിടെയെത്തി വലിയൊരു പ്രഖ്യാപനം നടത്തി. 1000 കോടി രൂപ കേന്ദ്രസഹായമായി സംസ്‌ഥാനത്തിന് നല്‍കും എന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഒരു നയാ പൈസ പോലും ആ വകുപ്പില്‍ സംസ്‌ഥാനത്തിന് തന്നില്ല. നരേന്ദ്രമോദി ഒരു പഠിച്ച കള്ളനാണ്,’ മമത പറഞ്ഞു.
പിഎം കെയറില്‍ വരുന്ന പണം മുഴുവന്‍ എവിടേക്കാണ് പോകുന്നതെന്നോ റെയില്‍വേ അടക്കം പൊതുമേഖലാ സ്‌ഥാപനങ്ങൾ എല്ലാം വിറ്റു പോവുകയാണെങ്കിലും പണം മാത്രം എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും മമതാ ബാനർജി പറഞ്ഞു. ബംഗാളിലെ ജനങ്ങളായ നിങ്ങൾക്ക് സുരക്ഷ വേണമെങ്കില്‍ ഒരു വോട്ട് പോലും പാഴാക്കരുതെന്നും ബിജെപിക്ക് ഇവിടെ ഇടം കൊടുക്കരുതെന്നും മമത കൂട്ടിച്ചേർത്തു.
Read also: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥർക്കും സ്‌ഥിര കമ്മീഷൻ നിയമനം; സുപ്രീംകോടതി ഉത്തരവ്