മുംബൈ: വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് അന്ത്യശാസനം നൽകി ബിജെപി. ഉസ്‌മാനിയെ 48 മണിക്കൂറിനകം അറസ്‌റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയെന്നാണ് ഉസ്‌മാനിക്കെതിരെ ബിജെപി ഉയർത്തുന്ന ആരോപണം.
ഭാരതീയ ജനത യുവമോർച്ച നേതാക്കൾ ഷർജീൽ ഉസ്‌മാനിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്‌തു. ശനിയാഴ്‌ച പൂണെയിൽ നടന്ന എൽഗാർ പരിഷത് കോൺക്ളേവിലെ പ്രസംഗത്തിനിടെ ഷർജീൽ വിവാദ പ്രസ്‌താവന നടത്തിയെന്നാണ് യുവമോർച്ച നേതാക്കളുടെ വാദം.
ഹൈന്ദവ സമൂഹത്തെയും സമുദായത്തെയും അപമാനിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും എൽഗാർ പരിഷത് നേതാക്കൾക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ സംരക്ഷിക്കാനാണ് മഹാരാഷ്‌ട്ര സർക്കാർ ശ്രമിക്കുന്നത്. അടുത്ത 48 മണിക്കൂറിനകം ഉസ്‌മാനിയെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും, ബിജെപി എംഎൽഎ രാം കദം പറഞ്ഞു.
അതേസമയം, കോൺക്ളേവിനിടെ നടന്ന പ്രസംഗം പരിശോധിച്ച് വരികയാണെന്നും ആക്ഷേപകരമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു.
ഹൈദരാബാദ് സർവകലാശാലയിൽ ദളിത് ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ജൻമദിനത്തോട് അനുബന്ധിച്ചാണ് ഭീമ കൊറേഗാവ് ശൗര്യ ദിൻ പ്രേരണയുടെ ആഭിമുഖ്യത്തിൽ കോൺക്ളേവ് സംഘടിപ്പിച്ചത്. ഷർജീൽ ഉസ്‌മാനിയെ കൂടാതെ അരുന്ധതി റോയ്, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ഗോപിനാഥൻ, മാദ്ധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ, ദളിത് ആക്‌ടിവിസ്‌റ്റ് സത്യഭാമ സൂര്യവൻഷി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചിരുന്നു.
അലിഗഡ് മുസ്‌ലിം സർവകലാശാല വിദ്യാർഥി നേതാവാണ് ഷർജീൽ ഉസ്‌മാനി. പൗരത്വ ഭേദഗതി നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭത്തെ തുടർന്ന് യുപി പോലീസ് ഷർജീലിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്‌ത് കോൺഗ്രസ് നേതാവ്