തിരുവനന്തപുരം: ഡെൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി വീശി.
ആരിഫ് ഖാൻ ഗോ ബാക്ക്, ഗവർണർ ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. തലസ്‌ഥാനത്ത് എത്തുന്ന ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കനത്ത സുരക്ഷ ഉറപ്പാക്കിയിരുന്നു.
അതിനിടെ, പ്രതിഷേധിക്കുന്നവർ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്നു ഇടിച്ചതിനാലാണ് പ്രതിഷേധക്കാർക്ക് എതിരെ രൂക്ഷമായി മുൻപ് പ്രതികരിച്ചത് എന്നുമായിരുന്നു വിമാനത്താവളത്തിൽ വെച്ച് ഗവർണർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. കേരള സർവകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിർദ്ദേശം ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം.
അതിനിടെ, പന്തളം എൻഎസ്എസ് കോളേജിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്‌ത സുധി സദൻ, വിഷ്‌ണു എന്നിവരാണ് അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.
ഡിസംബർ 21നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ടു ഏറ്റുമുട്ടിയത്. ഭിന്നശേഷിക്കാർ ഉൾപ്പടെ ഏഴ് എസ്എഫ്ഐ പ്രാവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പിന്നാലെ എബിവിപി പ്രവർത്തകരുടെ വീട് അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു. അതേസമയം, അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് എബിവിപി ആരോപണം.
Most Read| ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി