ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി. ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്. എന്നാൽ, കോടതി ഉത്തരവ് പുറത്തു വിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷയെന്ന് വ്യക്‌തമല്ല.
വധശിക്ഷ വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുമായി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്‌ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്. ഇന്ത്യയുടെ ഹരജികളിൽ ഇതുവരെ രണ്ടുതവണ വാദംകേട്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. അതിനിടെ, ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് ആൽതാനിയും നടത്തിയ കൂടിക്കാഴ്‌ചയിലും വിഷയം ചർച്ച ചെയ്‌തിരുന്നു.
ദോഹയിലെ അൽ ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് ഖത്തറിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇതിൽ ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തറിയുന്നത്.
തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്‌ട്, അമിത് നാഗ്‌പാൽ, സുഗുനകർ പകാല, സഞ്‌ജീവ് ഗുപ്‌ത എന്നിവർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്‌റ്റൻസ് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്‌ക്ക് ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി കൊടുത്തുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്