ടെഹ്റാൻ: മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്ന ഇസ്രയേൽ പങ്കാളിത്തമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. യുഎഇയിൽ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന ‘എംസിഎസ് ഏരീസ്’ എന്ന കണ്ടെയ്‌നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പലാണിതെന്നാണ് വിവരം.
പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. രണ്ടു മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാരും കപ്പലിൽ ഉണ്ടെന്നാണ് റിപ്പോർട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിൽ ഉള്ളതെന്നാണ് വിവരം.
ലണ്ടൻ ആസ്‌ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് ‘എംസിഎസ് ഏരീസ്’. ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റേതാണ് ഈ കമ്പനി. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്‌ക്ക് സമീപത്ത് വെച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. 48 മണിക്കൂറിനകം ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, കപ്പലിൽ 25 ജീവനക്കാർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ 17 പേർ ഇന്ത്യക്കാരാണ്. ഇവരിൽ രണ്ടുപേർ മലയാളികളും. ഇവരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതായാണ് റിപ്പോർട്. ടെഹ്റാനിലെയും ഡെൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്