ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യമേഖലയിൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ. സംസ്‌ഥാനത്ത് നിലവിൽ 100ഓളം ബ്ളാക്ക് ഫംഗസ് രോഗബാധിതരുണ്ട്. സ്‌ഥിതി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജസ്‌ഥാൻ ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. കൂടാതെ മുൻകരുതലെന്ന നിലയിൽ ഇതിന്റെ ചികിൽസക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി ഇൻജക്ഷന്റെ 2500 വയലുകൾക്ക് സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ വർഷവും കോവിഡ് തരംഗത്തിനിടെ ബ്ളാക്ക് ഫംഗസ് റിപ്പോർട് ചെയ്‌തിരുന്നെങ്കിലും, ഇത്തവണ മിക്ക സംസ്‌ഥാനങ്ങളിലും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുണ്ട്. മഹാരാഷ്‌ട്രയിൽ രണ്ടായിരത്തിൽപരം കേസുകളുണ്ട്. ഡെൽഹിയിൽ 35 വീതം കേസുകൾ എയിംസിലും ഗംഗാറാം ആശുപത്രിയിലും റിപ്പോർട് ചെയ്‌തു. കൂടാതെ കർണാടകയിൽ ഇതുവരെ 97 പേരിൽ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാർ തുടങ്ങി രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളിലും ബ്ളാക്ക് ഫംഗസ് രോഗവ്യാപനം ഉയരുന്നുണ്ട്. കൃത്യ സമയത്തു കണ്ടെത്തി ചികിൽസിച്ചാൽ പരിഹരിക്കാവുന്നതാണ് ബ്ളാക്ക് ഫംഗസ് ബാധയെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് അവശ്യം വേണ്ട ഇൻജക്ഷനായ ആംഫോടെറിസിന്റെ ലഭ്യതയാണു നിലവിൽ പ്രശ്‌നമായി തുടരുന്നത്.
Read also : പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന