കണ്ണൂർ: മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പോലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അസം സ്വദേശികളായ ഫസൽ ഹഖ്, മകൻ സെയ്‌ഖുൽ ഹഖ് എന്നിവരാണ് ഇന്നലെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്‌റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി.
സംഭവത്തിൽ കൂടുതൽ ആളുകളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഫൊറൻസിക് റിപ്പോർട് ലഭിക്കാനുണ്ട്. അതേസമയം ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചു എന്നും പോലീസ് സംശയിക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്‌റ്റീൽ ബോംബുകളാവാം ഇവർ ശേഖരിച്ചതെന്നും പോലീസ് കരുതുന്നു.
അയൽക്കാരാണ് ഉഗ്ര ശബ്‌ദത്തിൽ പൊട്ടിത്തെറി ആദ്യം കണ്ടത്. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തുകയായിരുന്നു. ഫസൽ ഹഖ് (50) സ്‌ഫോടന സ്‌ഥലത്ത് വെച്ചും മകൻ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
പോലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്‌റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Most Read: അടിമാലിയിൽ 22കാരി പഞ്ചായത്ത് പ്രസിഡണ്ട്; ഒരു വർഷത്തിന് ശേഷം ഭരണം യുഡിഎഫിന്