കട്ടപ്പന: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്ത് അംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്.
സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ 22കാരിയായ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡണ്ട്. ഇതോടെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി സനിത. മുസ്‌ലിം ലീഗിലെ കെഎസ് സിയാദ് ആണ് വൈസ് പ്രസിഡണ്ട്.
21 അംഗങ്ങളുടെ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പ്രസിഡണ്ട് സ്‌ഥാനാർഥിയായി എല്‍ഡിഎഫിലെ ഷിജി ബാബുവും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ആര്‍ രഞ്ജിതയും മൽസരിച്ചിരുന്നു.
നേരത്തെ സിപിഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
പഞ്ചായത്തിലെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും ഏകാധിപത്യപരമായ ഭരണമാണെന്നും ആരോപിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
മെയ് 23ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ സനിതാ സജിയും ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന സ്വതന്ത്രന്‍ വിടി സന്തോഷും യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്‌ടമായത്.
Most Read: വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ