മലപ്പുറം: മതസൗഹാർദത്തിന്റെ പ്രതീകമായി മാറി മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്‌ഠ മഹോൽസവം ആരംഭിച്ചത്. മഹോൽസവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്.
ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മഹാത്‌മ്യമേറിയതുമായ അന്നദാന ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി ഇവിടം മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്‌ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്,”- സാദിഖലി തങ്ങൾ പറയുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾക്ക് മാറ്റ് കൂട്ടി. ഉൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മൂവായിരത്തിലധികം ആളുകൾക്കാണ് ക്ഷേത്രകമ്മിറ്റി ജാതി, മത ഭേദമന്യേ അന്നദാനമൊരുക്കിയത്.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി