മുഖ്യ പരിശീലകൻ കിബു വികൂനയെ പുറത്താക്കി കേരള ബ്ളാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നടപടി. പ്‌ളേ ഓഫ് കാണാതെ പുറത്തായ ബ്ളാസ്‌റ്റേഴ്‌സ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്നലെ നടന്ന മൽസരത്തിൽ ഹൈദരാബാദിനോട് അടിയറവ് പറഞ്ഞത്.
ഹൈദരബാദിനോടേറ്റ നാണംകെട്ട തോൽവിയോടെ കോച്ചിനെ പുറത്താക്കാനുള്ള നീക്കം ടീം മാനേജ്‌മെന്റ് വേഗത്തിലാക്കുക ആയിരുന്നുവെന്ന് ഫുട്ബോൾ വെബ്സൈറ്റായ ഗോൾ റിപ്പോർട് ചെയ്‌തു.
ഈ സീസണിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ബ്ളാസ്‌റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. രണ്ടു മൽസരങ്ങൾ കൂടി ബാക്കി നിൽക്കെ കേവലം പതിനാറു പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താം സ്‌ഥാനക്കാരായാണ് മഞ്ഞപ്പടയുടെ മടക്കം. ഇതുവരെ കളിച്ച പതിനെട്ടു കളികളിൽ ബ്ളാസ്‌റ്റേഴ്‌സ് ആകെ ജയം കണ്ടത് മൂന്ന് മൽസരങ്ങളിൽ മാത്രമാണ്.
ഒത്തൊരുമയില്ലാത്ത പ്രതിരോധം തന്നെയാണ് ടീമിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീമും ബ്ളാസ്‌റ്റേഴ്‌സ് തന്നെയാണ്. 33 ഗോളുകളാണ് ടീം ഇതുവരെ വഴങ്ങിയത്.
ഹൈദരാബാദിനോടേറ്റ കനത്ത തോൽവിയോടെ പ്ളേ ഓഫ് പ്രതീക്ഷകൾ അസ്‌തമിച്ച കേരളത്തിന്റെ മഞ്ഞപ്പട അടുത്ത വർഷം കൂടുതൽ കരുത്താർജിച്ച് വമ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read Also: അന്താരാഷ്‌ട്ര ചലച്ചിത്ര മേള; കൊച്ചി എഡിഷന് ഇന്ന് തുടക്കം