പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ ബിജോയിയും കെ പ്രശാന്തും പകരക്കാരുടെ ബെഞ്ചിൽ സ്‌ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദ് മഞ്ഞ ജേഴ്‌സിയിൽ കളിക്കും. ബ്‌ളാസ്‌റ്റേഴ്‌സ് കറുപ്പ് ജേഴ്‌സിയിലാണ് ഇറങ്ങുക. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇരു ടീമുകളും എത്തി ചേർന്നു. 7.30ന് കലാശപ്പോര് ആരംഭിക്കും. കിരീടത്തിൽ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. നെഞ്ചോട് ചേർത്ത ടീമിന് പിന്തുണയുമായി ആരാധകരയുടെ അനിയന്ത്രിതമായ ഒഴുക്കാണ് ഗോവയിലേക്ക്. ഗോവ മഞ്ഞക്കടലായി മാറിയിരിക്കുകയാണ്.
കാണികൾ സ്‌റ്റേഡിയത്തിന് ഉള്ളിൽ പ്രവേശിച്ചു തുടങ്ങി. ഇനി കപ്പുയർത്തുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലൂണ കളിക്കാൻ ഇറങ്ങിയത് ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്.
ഇന്ന് ആര് ജയിച്ചാലും അത് ചരിത്രമാണ്. ഹൈദരാബാദിന് കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്‌ളാസ്‌റ്റേഴ്‌സ് കീഴടങ്ങി. ഈ സീസണിൽ ബ്‌ളാസ്‌റ്റേഴ്‌സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്‌ളാസ്‌റ്റേഴ്‌സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം