കൊല്ലം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് ജൻമനാടിന്റെ യാത്രാമൊഴി. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വൈശാഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിയത്. പാങ്ങോട് സൈനിക ക്യാംപിൽ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂരിലെ ജൻമനാട്ടിലേക്ക് എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്‌കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാൽ മുഖരിതമായിരുന്നു അന്തരീക്ഷം.
സംസ്‌ഥാന സർക്കാരിന് വേണ്ടി ധനമന്ത്രി കെഎൻ ബാലഗോപാൽ അന്ത്യോപചാരം അർപ്പിച്ചു. വൈശാഖിന്റെ വീട്ടിലേക്ക് ദേശീയപതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വൻ ജനാവലി അനുഗമിച്ചു. തുടർന്ന് സൈന്യത്തിലെ സഹപ്രവർത്തകർ ഔദ്യോഗിക യാത്രാമൊഴി നൽകിയതിന് ശേഷം ഭൗതികശരീരം സംസ്‌കരിച്ചു. 24ആം വയസിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ വൈശാഖ് ഇനി ഇന്ത്യൻ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമയാകും.
പൂഞ്ചിൽ പാക് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. വൈശാഖിനെ കൂടാതെ ജൂനിയർ കമ്മീഷൻഡ് ഓഫിസർ ജസ്‌വീന്ദ്രർ സിങ്, നായിക് മൻദീപ് സിങ്, ശിപോയി ഗജ്‌ജൻ സിങ്, ശിപോയി സരാജ് സിങ് എന്നിവരാണ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read: ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ