മുംബൈ: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ(53) നിര്യാണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്ത ന്യൂമാർക്കറ്റ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇന്നലെ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം മണിക്കൂറികൾക്ക് ഉള്ളിലാണ് കെകെയുടെ വിയോഗം.
ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോകുന്നതിനിടെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
പരിപാടിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതായും അത് പരിപാടി നടത്തിപ്പുകാർ അവഗണിച്ചു എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസടുത്തത്. അതിനിടെ, കൊൽക്കത്ത സിഎംആർഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
തുടർന്ന് ഡെൽഹിയിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാരം. പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ ആണ് ആരാധകരും സുഹൃത്തുക്കളും. കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത ലോകത്ത് തിളങ്ങിനിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്. പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണർത്തിയ കെകെ എന്നും ഓർമകളിൽ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അനുശോചിച്ചു.
Most Read: സത്യം തെളിയും, കോടതിയിൽ പൂർണ വിശ്വാസം; വിജയ് ബാബു കൊച്ചിയിലെത്തി