കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ എത്തി. രാവിലെ ഒൻപതരയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. തുടർന്ന് സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്നാണ് വിവരം.
സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസം ഉണ്ട്, ഒപ്പം നിന്നവർക്കെല്ലാം നന്ദി പറയുകയാണെന്നും വിജയ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിൽ പോലീസിനോട് പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെ കേരളത്തിൽ എത്തുന്നത്.
അറസ്‌റ്റിന് വിലക്കുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്‌ത് വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞത്. അറസ്‌റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ നാട്ടിൽ മടങ്ങി എത്തുമെന്നാണു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ച വിജയ് ബാബു പിന്നീട് യാത്ര റദ്ദാക്കിയതായാണ് വിവരം ലഭിച്ചത്. മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് വീണ്ടും നാട്ടിലേക്ക് തിരികെയെത്തുന്നത്.
Most Read: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും