കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് നിർമാണത്തിനുള്ള സ്‌ഫോടക വസ്‌തുക്കൾ വാങ്ങാൻ അറസ്‌റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും പടക്ക കടയിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താഴെചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി ഒമ്പത് മണിയോടെ ഇവർ മടങ്ങിയെന്നാണ് ദൃശ്യങ്ങളിൽ ഉള്ളത്.
എവിടെ നിന്നാണ് പടക്കവും സ്‌ഫോടക വസ്‌തുക്കളും വാങ്ങിയതെന്ന് സംബന്ധിച്ച് അറസ്‌റ്റിലായ അക്ഷയ് നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, കേസിൽ അറസ്‌റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. അക്ഷയെ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഒളിവിലുള്ള മിഥുനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
ഇയാൾ കേരളം വിട്ടതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് യുവാക്കൾ കൂടി പോലീസിന്റെ കസ്‌റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് തോട്ടടയിൽ വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ഏച്ചൂർ സ്വദേശിയായ ജിഷ്‌ണുവാണ് കൊല്ലപ്പെട്ടത്. തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്‌ണുവിന്റെ മൃതദേഹം. സ്‌ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Most Read: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് എട്ട് വർഷം തടവ്