പത്തനംതിട്ട: ജില്ലയിലെ ആനിക്കാട്ട് ചായക്കടയിൽ സ്‌ഫോടനം. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സണ്ണി ചാക്കോ, ബേബിച്ചൻ, പിഎം ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടെ കൈയ്യിൽവെച്ച് സ്‌ഫോടക വസ്‌തു പൊട്ടുകയായിരുന്നു. ഇയാളുടെ കൈപ്പത്തി അറ്റുപോയി.
ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ ആയതിനാൽ ചായക്കടയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ശക്‌തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരിക്കേറ്റതെന്നാണ് സൂചന.
പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
Most Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യവിതരണം; ബിജെപിയ്‌ക്കെതിരെ കോൺഗ്രസ്