തിരുവനന്തപുരം: എകെജി സെന്ററിൽ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാനത്തെ കലാപഭൂമിയാക്കി തീർക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ആരോപിച്ചു.
പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്‌ഥാനത്ത് നടക്കുന്നത്. പാർട്ടി ഓഫിസുകളെ ആക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാദ്ധ്യമ സ്‌ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ വലതുപക്ഷ ശക്‌തികൾ നടത്തിക്കൊണ്ടിരിക്കുന്നു.
സംഭവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം. യുഡിഎഫ് ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കണം.
മുഖ്യമന്ത്രിയെ ഉൾപ്പെടെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും, അത്തരക്കാരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്‌തമാക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
Read Also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ