ന്യൂഡെൽഹി: കേരളം ഉൾപ്പടെ 17 സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50,206 കോടി രൂപ കടമെടുക്കും. 3742 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്‌ഥാനത്തിന് ഈ കടമെടുപ്പ് ആശ്വാസമാകും.
ഒരാഴ്‌ച ഇത്രയും തുക കടപ്പത്രങ്ങൾ വഴി കേന്ദ്ര സർക്കാരോ സംസ്‌ഥാന സർക്കാരോ സമാഹരിക്കുന്നത് ഇതാദ്യമായാണ്. ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ 39,000 കോടി സമാഹരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്. 8000 കോടി രൂപ.
തൊട്ടുപിന്നിൽ കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്‌ഥാനങ്ങൾ കടമെടുക്കുന്നത്. 100 കോടി രൂപ കടമെടുക്കുന്ന ഗോവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു.
ഇതിൽ 8742 കോടിക്ക് അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്‌ച 5000 കോടി കടമെടുക്കുകയും ചെയ്‌തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് കേരളം ഇന്ന് കടമെടുക്കുന്നത്. അതിനിടെ, ഊർജമേഖലയിൽ പരിഷ്‌കരണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് ഉടൻ ലഭിക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് നടക്കുക അടുത്ത ചൊവ്വാഴ്‌ചയാണ്. ഈ തുക അന്ന് സമാഹരിക്കും.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്