കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ കസ്‌റ്റഡിയിൽ എടുത്ത പ്രതികളെ പോലീസ് മർദിച്ചുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കുട്ടികളെ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയിൽ 17കാരനെ 7പേർ ചേർന്ന് കെട്ടിടത്തിന്റെ മുകളിൽ വെച്ച് മർദിച്ചത്. ഊഴമിട്ട് മർദിക്കുന്നതും മർദിച്ച് അവശനാക്കിയശേഷം ഇയാളെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17കാരനെ കൂട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ തുടർനടപടികൾക്കായി ശിശുക്ഷേമ സമിതിക്കാണ് കേസ് കൈമാറിയത്. മർദ്ദനമേറ്റ 17കാരൻ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്.
Read also: സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി