തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി വരുന്നതാണ്. അന്വേഷണത്തോട് സഹകരിക്കും.
കുറ്റം ചെയ്‌തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാര്‍ കേസ്. ഉമ്മൻ ചാണ്ടി ആരോപിച്ചു.
അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ സിബിഐ അന്വേഷണം നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്‌തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫിന്റെ പ്രതിരോധം. സർക്കാർ നടപടിക്ക് എതിരെ ഹൈബി ഈഡനടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.
Read Also: ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ