കൊല്ലം: കളമശ്ശേരിയിലേതിന് സമാനമായ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർഥികളാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് മർദ്ദനത്തിന് ഇരയായ കുട്ടികളിൽ ഒരാൾ പറഞ്ഞു.
ഈ മാസം 24നാണ് സംഭവം നടന്നത്. കൊല്ലം കരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്‌ളാസിലും പ്ളസ് ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ കാണാം. വയലിലിട്ട് കുട്ടികളെ ചവിട്ടുന്നതും ദേഹത്ത് കയറിയിരുന്ന് മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കരിങ്കല്ല് ഉൾപ്പടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഒരു കുട്ടിയുടെ വയറിലും നെഞ്ചിലും കണ്ണിന് മുകളിലും പരിക്കേറ്റിട്ടുണ്ട്. മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്‌തമാക്കി.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നതോടെയാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. പോലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിലുണ്ട്. ഇത് ശേഖരിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ 17കാരനെ കൂട്ടുകാർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു മർദ്ദനം. ഈ സംഭവത്തിലുൾപ്പെട്ട ഒരു കുട്ടി പിന്നീട് ജീവനൊടുക്കി. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് കൊല്ലത്തും സമാന സംഭവം ഉണ്ടായിരിക്കുന്നത്.
Also Read: എസ്‌വി പ്രദീപിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സർക്കാരിന് നോട്ടീസ്