കളമശ്ശേരി: പ്ളസ്‌ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ ഒരാളുടെ ആത്‍മഹത്യ പോലീസ് മർദിച്ചതിലെ മനോവിഷമം മൂലമെന്ന് ബന്ധുക്കൾ. സംഭവത്തിൽ ഉൾപ്പെട്ടവരെ സ്‌റ്റേഷനിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നിർത്തി മർദിച്ചതായാണ് ആരോപണം ഉയരുന്നത്. സ്‌റ്റേഷനിൽ ഉച്ചസമയത്ത് ഭക്ഷണം പോലും നൽകിയില്ലെന്നും ആരോപണമുണ്ട്.
എന്നാൽ, മർദനസംഭവം പോലീസ് നിഷേധിച്ചു. മർദനത്തിൽ ഉൾപ്പെട്ടവരിൽ നിന്ന് വനിതാ പൊലീസാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഉച്ചക്ക് സിഐ പണം നൽകി എല്ലാവർക്കും ഭക്ഷണം നൽകിയതായും സംഘത്തിൽപ്പെട്ടവർ സ്‌റ്റേഷനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
രക്ഷിതാക്കളുടെ കൂടെ പറഞ്ഞുവിട്ട കുട്ടികളുടെ വീടുകളിൽ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ ഈ ഭാഗത്ത് പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നതായും കളമശ്ശേരി സിഐ പിആർ സന്തോഷ് പറഞ്ഞു. ഡിസിപി ഐശ്വര്യ ഡോഗ്രെ സംഭവസ്‌ഥലം സന്ദർശിച്ചു. ഫോർട്ട്കൊച്ചി സബ് കളക്‌ടർ ഡോ. ഹാരിസ് റഷീദ് ആശുപത്രി സന്ദർശനത്തിനിടെ പിതാവിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയിൽ 17കാരനെ 7പേർ ചേർന്ന് കെട്ടിടത്തിന്റെ മുകളിൽ വെച്ച് മർദിച്ചത്. ഊഴമിട്ട് മർദിക്കുന്നതും മർദിച്ച് അവശനാക്കിയശേഷം ഇയാളെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17കാരനെ കൂട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവ് ജീവനൊടുക്കിയ നിലയില്‍