കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക. കിലോമീറ്ററുകളോളം അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ വാഹന ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. അതേസമയം, തീ പൂർണമായും അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണവും അന്വേഷിച്ചു വരികയാണ്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്ന് വീണ്ടും തീ പടരാനുള്ള സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകെ വശത്തെ ചതുപ്പ് പാടത്താണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീപിടിത്തം ഉണ്ടായത്.
ശക്‌തമായ കാറ്റിൽ കൂടുതൽ മാലിന്യങ്ങളിലേക്ക് തീ പടർന്ന് പിടിച്ചത് ഏറെ വെല്ലുവിളി ആയിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. ആളപായമോ മറ്റു നാശനഷ്‌ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിൽ അഗ്‌നിബാധ ആദ്യം ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇതിന് മുൻപ് ഇവിടെ തീപിടിത്തം ഉണ്ടായപ്പോൾ മൂന്ന് ദിവസത്തിലേറെ സമയം എടുത്താണ് തീ പൂർണമായും കെടുത്തിയത്.
Most Read: വൈദേകം റിസോർട്ടിൽ റെയ്‌ഡ്; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ