കാസർഗോഡ്: കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിനായി കാഞ്ഞങ്ങാട് മോട്ടോർ വാഹന വെഹിക്കിൾ ഉദ്യോഗസ്‌ഥർക്കായി ഏജന്റ് മുഖേന ശേഖരിച്ച പണമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കാസർഗോഡ് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കോവിഡിനെ തുടർന്ന് ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടിയിരുന്നു. പലരുടെയും കാലാവധി നാളെ അവസാനിക്കുകയാണ്. കാലാവധി അവസാനിക്കുന്നതിന് മുൻപ് ടെസ്‌റ്റ് നടത്തണമെങ്കിൽ പണം നൽകണമെന്ന് നൗഷാദ് എന്ന ഏജന്റ് മുഖേന പല ഡ്രൈവിങ് സ്‌കൂളുകളിലും വിവരം അറിയിച്ചിരുന്നു.
തുടർന്നാണ് ഏജന്റിനെ വെച്ച് പണപ്പിരിവ് നടത്തിയത്. സാധാരണയായി 20, 30, പേർക്ക് ടെസ്‌റ്റ് നടത്തുന്ന ഇവിടെ ഇന്ന് 80 പേർക്കാണ് ടെസ്‌റ്റ് നടത്തിയതെന്നും വിജിലൻസ് പറഞ്ഞു. അതേസമയം, കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന ഉദ്യോഗസ്‌ഥർക്കെതിരെ വിജിലൻസ് ഡയറക്‌ടർക്ക് റിപ്പോർട് നൽകുമെന്ന് കാസർഗോഡ് വിജിലൻസ് യൂണിറ്റ് അറിയിച്ചു. ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല നടപടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Read Also: പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ