ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ചീഫ് ജസ്‌റ്റിസിന് കത്തയച്ചു. രണ്ട് കേസുകളിലും പ്രതികൾക്ക് അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകിയ ഉത്തരവ് പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
രണ്ട് പീഡനക്കേസുകളിലാണ് ചീഫ് ജസ്‌റ്റിസ് വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നായിരുന്നു സർക്കാർ ജീവനക്കാരൻ പ്രതിയായ പീഡനക്കേസിൽ ചീഫ് ജസ്‌റ്റിസ് ചോദിച്ചത്. കൂടാതെ ഭാര്യാഭർത്താക്കൻമാരായി ജീവിക്കുമ്പോൾ, ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാൽസംഗമെന്ന് വിളിക്കാൻ കഴിയുമോയെന്ന് മറ്റൊരു കേസിലും അദ്ദേഹം പരാമർശം നടത്തി.
സുപ്രീംകോടതിയിൽ നിന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് ബൃന്ദ കാരാട്ട് കത്തിൽ വ്യക്‌തമാക്കുന്നത്. കൂടാതെ ഇത്തരം പരാമർശങ്ങൾ സ്‌ത്രീകൾക്കെതിരായ പീഡനങ്ങൾ ന്യായീകരിക്കുന്ന തരത്തിലുള്ളതാണെന്നും അവർ വ്യക്‌തമാക്കി. ഇരകളെ ചേർത്തുനിർത്തുന്ന നിലപാടാണ് പരമോന്നത കോടതിയിൽ നിന്നുണ്ടാകേണ്ടതെന്നും ബൃന്ദ കാരാട്ട് കത്തിൽ ചൂണ്ടിക്കാട്ടി.
Read also : സ്‌ഥാനാർഥി നിർണയം; കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു