ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ് ധോത്രയാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്എൻഎല്ലിനെ സ്വകാര്യവൽക്കരിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നും ലോക്‌സഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന 4ജി ടെണ്ടറിൽ പങ്കടുക്കാൻ താൽപര്യമുള്ള ഇന്ത്യൻ കമ്പനികളിൽ നിന്ന് മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നതിനോ അല്ലെങ്കിൽ പ്രൂഫ് ഓഫ് കൺസെപ്റ്റിനോ (പിഒസി) വേണ്ടി 2021 ജനുവരി ഒന്നിന് ബിഎസ്എൻഎൽ താൽപര്യപത്രം ക്ഷണിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.
“രാജ്യത്തെ ലൈസൻസുള്ള ടെലികോം സേവന ദാതാക്കൾ വ്യത്യസ്‌ത സെല്ലുലാർ മൊബൈൽ സാങ്കേതിക വിദ്യകളായ 2ജി, 3ജി, 4ജി എന്നിവയും അവയുടെ കോമ്പിനേഷനുകളും വോയ്‌സ്, ഡാറ്റ സേവനങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ടെലികോം സേവനങ്ങൾ നൽകുന്നതിനുള്ള സാങ്കേതിക വിദ്യ തിരഞ്ഞെടുക്കുന്നത് ഓപ്പറേറ്റർമാർക്ക് വിട്ടുകൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2017ലെ പൊതുധനകാര്യ ചട്ടത്തിലെ നിയമങ്ങൾ ഉൾപ്പടെ സർക്കാരിന്റെ ബാധകമായ നിയമങ്ങൾ, മാർഗനിർദേശങ്ങൾ അല്ലെങ്കിൽ പൊതുസംഭരണ ഉത്തരവുകൾ ബിഎസ്എൻഎൽ പിന്തുടരും,” സഞ്‌ജയ് ധോത്ര വ്യക്‌തമാക്കി.
Read also: പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു