തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്‌ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈകി വന്ന വിവേകമെന്നും ചെന്നിത്തല പ്രതികരിച്ചു.
ശബരിമല, പൗരത്വ പ്രക്ഷോഭങ്ങളിൽ ധാരാളം പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. ഇത് പലർക്കും വ്യക്‌തിപരമായും തൊഴിലിടങ്ങളിലും മറ്റും വലിയ രീതിയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇവ കണക്കിലെടുത്ത് കൊണ്ടാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് സർക്കാർ ഇക്കാര്യം പരിഗണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ നാമജപ ഘോഷയാത്ര പോലെയുള്ള പരിപാടികളിൽ പങ്കെടുത്തവർക്ക് എതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സ്‌ത്രീകൾ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് കേസ് എടുത്തിരുന്നത്. ഈ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ് പോലെയുള്ള സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
അതുപോലെ തന്നെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ വ്യാപകമായി പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം. ഗുരുതരമായ കേസുകൾ അങ്ങനെ തന്നെ തുടരുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
Also Read: പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും