ലണ്ടൻ: ഒരു പുരുഷനെ ‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന് യുകെ എംപ്‌ളോയ്‌മെന്റ് ട്രിബ്യൂണൽ. കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത് വിവേചനപരമാണെന്നും ട്രിബ്യൂണൽ വ്യക്‌തമാക്കി. വെസ്‌റ്റ് യോർക്ക് ഷയർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിൻ എന്നയാൾ നൽകിയ കേസിലാണ് തീരുമാനം.
അവിടെ 24 വർഷമായി ഇലക്‌ട്രീഷനായി ജോലി ചെയ്‌ത് വരികയായിരുന്നു ടോണി. 2021 മെയ് മാസത്തിൽ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 2019ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഫാക്‌ടറി സൂപ്പർ വൈസർ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെ കുറിച്ച് നടത്തിയ സംസാരത്തിനിടെ താൻ ലൈംഗിക പീഡനത്തിന് ഇരയായതായി ടോണി പരാതിപ്പെട്ടു. സംസാരം മോശമായപ്പോൾ ടോണിയെ മണ്ടൻ, കഷണ്ടി എന്ന് സൂപ്പർ വൈസർ വിളിച്ചതായാണ് പരാതി.
തുടർന്ന് ടോണി കോടതിയെ സമീപിക്കുകയായിരുന്നു. ജഡ്‌ജി ജോനാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലിനോട് ഒരാളെ കഷണ്ടി എന്ന് വിളിക്കുന്നത് അപമാനമാണോ അതോ ഉപദ്രവിക്കലാണോ എന്ന് വിധിക്കാനായിരുന്നു ആവശ്യം. വിധിന്യായത്തിൽ ഒരു വശത്ത് ‘കഷണ്ടി’ എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നും വിധിയിൽ പറയുന്നു.
കഷണ്ടി സ്‌ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനാൽ ഒരാളെ വിവരിക്കാൻ ഇത് ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണെന്നാണ് ട്രിബ്യൂണലിലെ ഒരു ജഡ്‌ജിയുടെ അഭിപ്രായം. ജോലി സ്‌ഥലത്ത് പുരുഷന്റെ കഷണ്ടിയെ കുറിച്ച് അഭിപ്രായം പറയുന്നത് സ്‌ത്രീയുടെ സ്‌തന വലിപ്പത്തെ കുറിച്ച് പരാമർശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഒരു വ്യക്‌തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് തരംതാഴ്‌ന്ന നടപടിയാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം വൈകുന്നു; വിമർശിച്ച് സുപ്രീം കോടതി