പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തൽ. അക്കൗണ്ട് മരവിപ്പിക്കും മുൻപ് അക്കൗണ്ടിൽ നിന്നും മുഴുവൻ തുകയും പിൻവലിച്ചതായി പോലീസ് കണ്ടെത്തി. പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ മിനിമം ബാലൻസ് മാത്രമേ നിലവിലുള്ളു.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രതി വിജീഷ് വർഗീസിനെ ചോദ്യം ചെയ്‌തതിലൂടെയാണ് അക്കൗണ്ട് കാലിയായ വിവരം കണ്ടെത്തിയത്. തട്ടിയെടുത്ത തുകയിൽ ആറര കോടിയോളം രൂപ ഭാര്യ സൂര്യ താര വർഗീസ്, പ്രതിയുടെ അമ്മ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ നിലവിൽ ഈ 4 അക്കൗണ്ടുകളും കാലിയാണ്. പണം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതൽ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
14 മാസങ്ങൾ കൊണ്ട് 191 ഇടപാടുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്‌ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിൽ നിന്നോ ആണ് പണം നഷ്‌ടപ്പെട്ടത്.
10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ അറിയാതെ ക്‌ളോസ് ചെയ്‌തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്. ഇതിനെ തുടർന്നാണ് കോടികളുടെ തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
Read also: പാൽ സംഭരണം വെട്ടിക്കുറച്ച് മിൽമ; ഇന്ന് മുതൽ മലബാറിൽ നിന്നും ഉച്ചക്ക് ശേഷം ശേഖരിക്കില്ല