പാലക്കാട് : ലോക്ക്ഡൗണിനെ തുടർന്ന് പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം വെട്ടിച്ചുരുക്കി മിൽമ. ഇതോടെ ഇന്ന് മുതൽ മലബാർ മേഖലയിൽ നിന്നും മിൽമ ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം നിർത്തിവെക്കും. പാൽ സംഭരണത്തിൽ 40 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമായാണ് മിൽമയുടെ പുതിയ തീരുമാനം.
നിലവിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രാദേശിക വിപണികളും ഇല്ല. ഈ സാഹചര്യത്തിൽ ബാക്കി വരുന്ന പാൽ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ക്ഷീരകർഷകർ. 7,95,000 ലിറ്ററാണ് നിലവിൽ മിൽമയുടെ പാൽ സംഭരണം. ഇതിൽ പാലക്കാട് നിന്ന് മാത്രം 2.70 ലക്ഷം ലിറ്ററിന്റെ സംഭരണമുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയതോടെ സംഭരിക്കുന്ന പാലിൽ 4 ലക്ഷത്തോളം ലിറ്റർ പാൽ മിച്ചം വരുന്നതായി മിൽമ വ്യക്‌തമാക്കി.
മിച്ചം വരുന്ന പാൽ മുഴുവൻ പൊടിയാക്കി മാറ്റാൻ സാധിക്കില്ലെന്നും, ഉൽപാദനത്തിന് അനുസൃതമായി വിൽപ്പനയില്ലാത്തത് വെല്ലുവിളി ഉയർത്തുകയാണെന്നും മിൽമ വ്യക്‌തമാക്കി. അതേസമയം തന്നെ നിലവിലത്തെ സാഹചര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ ക്ഷീരോൽപാദന മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ക്ഷീരസഹകരണ സംഘങ്ങളും അറിയിച്ചു.
Read also : ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു