തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് ഇഡി സമൻസ് അയച്ചു. നാളെ രാവിലെ പത്തരയ്‌ക്ക് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭാസുരാംഗനെ ഇഡി എട്ടു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഭാസുരാംഗൻ പ്രസിഡണ്ട് ആയിരുന്ന സമയത്ത് കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ടു നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി നിരവധി രേഖകൾ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കലയളവിൽ ഉണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും ഇഡി ശേഖരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ഭാസുരാംഗനെ തിരുവനന്തപുരത്ത് ഇഡി ചോദ്യം ചെയ്‌തിരുന്നു. രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പുറത്താക്കി.
Most Read| ‘തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചു’; ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റി കർണാടക