പത്തനംതിട്ട: കാനറ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ വലിയൊരു പങ്കും ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതിയായ വിജേഷിന്റെ മൊഴി. പത്തനംതിട്ടയിലെ ഒരു ഷെയർ ബ്രോക്കർ സ്‌ഥാപനം വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നാണ് സൂചന. ബാങ്കിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തിയതിൽ പുറത്തുനിന്നുള്ള ഇടപെടൽ പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
എന്നാൽ 8.13 കോടിയുടെ തട്ടിപ്പിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിജേഷിന്റെ മൊഴി. ബാങ്ക് ജീവനക്കാർക്കോ കുടുംബാംഗങ്ങൾക്കോ തട്ടിപ്പിൽ പങ്കില്ല. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ താൻ നേരിട്ടാണ് കൈകാര്യം ചെയ്‌തിരുന്നതെന്നും പ്രതി വെളിപ്പെടുത്തി.
തട്ടിയെടുത്ത തുകയിൽ ആറര കോടിയോളം രൂപ ഭാര്യ സൂര്യ താര വർഗീസ്, പ്രതിയുടെ അമ്മ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയിരുന്നു എന്നാണ് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നത്. എന്നാൽ നിലവിൽ ഈ 4 അക്കൗണ്ടുകളും കാലിയാണ്.
അതേസമയം, വിജീഷിനെ ചൊവ്വാഴ്‌ച രാവിലെ അബാൻ ജംഗ്‌ഷനിലുള്ള ബാങ്ക് ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാങ്കിൽ തട്ടിപ്പ് നടന്നതിനെ തുടർന്ന് അച്ചടക്കനടപടിക്ക് വിധേയരായ ഏതാനും ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. പോലീസിന്റെ കസ്‌റ്റഡി അപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. 10 ദിവസത്തെ കസ്‌റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
Read also: ലഡാക്കിൽ പരിശീലനം പുനഃരാരംഭിക്കും; പ്രകോപനമല്ല ലക്ഷ്യമെന്ന് ചൈന