കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻറ് കോളനിയിലെ വീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും രണ്ട് കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ 50,000 രൂപയോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയതെന്നും ഇത് എവിടെ നിന്നെത്തിച്ചു എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബെന്നി ലാൽ പറഞ്ഞു.
വെള്ളിപറമ്പിലും മെഡിക്കൽ കോളേജ് പരിസരത്തും കഞ്ചാവിന്റെയും മറ്റ് ലഹരി വസ്‌തുക്കളുടെയും വ്യാപകമായ ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പോലീസില്‍ പരാതി നൽകിയിരുന്നു. ഉമ്മളത്തൂർ നാല് സെന്റ് കോളനിയിൽ പലപ്പോഴും പുറത്തു നിന്ന് നിരവധി യുവാക്കൾ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. സംശയം തോന്നി ചോദ്യം ചെയ്‌തപ്പോൾ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ എസ്ഐമാരായ ഉണ്ണി നാരായണൻ, അബ്‌ദുൾ റസാഖ്, മനോജ്, സുജീഷ്, സിപിഒ വിനോദ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി,സജി എം, അഖിലേഷ് കെ, ജോമോൻ കെഎ, ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കെ സുനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അതേസമയം പ്രതികളിലൊരാളായ ആനന്ദിന്റെ പേരിൽ നേരത്തെ കസബ പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
Malabar News: രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി