മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
നിഷാദ് അലിയുടെ സ്വദേശമായ മമ്പാട്, എടവണ്ണ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. നിഷാദ് അലി ഇടപാടുനടത്തിയ ബാങ്ക്, കൃത്യം നടത്തിയ ശേഷം പോകുന്നതിനിടെ വാഹനത്തിന്റെ പഞ്ചറായ ടയർ റിപ്പയർ ചെയ്‌ത കട, മോഷണം നടന്ന മമ്പാട് സ്‌കൂൾ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പ് നടത്തി വിവരങ്ങൾ ശേഖരിച്ചു.
സ്‌കൂളിൽ നടത്തിയ മോഷണത്തിനിടെ നശിപ്പിച്ച സിസിടിവിയുടെ ഭാഗങ്ങളും ഉപേക്ഷിച്ച മറ്റു സാധനങ്ങളും എടവണ്ണ സീതി ഹാജി പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. സ്‌കൂളിൽ പകൽ സമയത്താണ് മോഷണം നടത്തിയതെന്ന് പ്രതി നിഷാദ് അലി വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലായ് 10നാണ് മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം നടന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ക്യാമറയും മൊബൈൽ ഫോണുകളുമാണ് മോഷ്‌ടിച്ചത്. പഠിച്ച വിദ്യാലയത്തിൽ തന്നെ 12 വർഷത്തോളമായി അധ്യാപകനായി ജോലിചെയ്യുന്ന നാട്ടുകാരൻ കൂടിയായ തന്നെ ആരും സംശയിക്കില്ലെന്ന ഉറച്ച ആത്‌മവിശ്വാസമാണ് കുറ്റം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്.
ഇൻസ്‌പെക്‌ടർ ഷാജഹാൻ, എഎസ്ഐ ഷാഹുൽ ഹമീദ്, ബിന്ദു, ജോൺ ഫിന്നിഷ്, സുമേഷ്, രഞ്‌ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ് നടന്നത്.
Malabar News: കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ