ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ കഴിയില്ലെന്ന് ട്വിറ്റർ. വീഡിയോ കോൾ വഴി ഹാജരാകാമെന്ന് ട്വിറ്റർ യുപി പോലീസിന് മറുപടി നൽകി. ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്ററിന് എതിരെ കേസ് എടുത്തത്. ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.
കഴിഞ്ഞയാഴ്‌ച ഇന്ത്യയിലെ ട്വിറ്റർ മാനേജിംഗ് ഡയറക്‌ടർ മനീഷ് മഹേശ്വരിയോട് ഡെൽഹിക്ക് സമീപമുള്ള ലോണി ബോർഡറിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണം എന്നു കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്.
ഈ നോട്ടീസിന് നൽകിയ മറുപടിയിലാണ് നേരിട്ട് വരാൻ കഴിയില്ലെന്നും വീഡിയോ കോൾ വഴി ഹാജരാകാമെന്നും ട്വിറ്റർ അറിയിച്ചത്. ട്വിറ്ററിന്റെ മറുപടിയിൽ യുപി പോലീസ് തൃപ്‌തരല്ലെന്നാണ് റിപ്പോർട്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ടാമതും യുപി പോലീസ് ട്വിറ്ററിന് നോട്ടീസ് നൽകിയേക്കും എന്നാണ് സൂചന.
ഗാസിയാബാദിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിച്ചുവെന്ന് സൂഫി അബ്‌ദുൾ സമദ് എന്ന വയോധികന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വീഡിയോകളും ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, ഇതൊരു വര്‍ഗീയ ആക്രമണമല്ലെന്നും ഈ വൃദ്ധന്‍ വിറ്റ തകിടുകളുടെ പേരില്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ ആക്രമിച്ചതെന്നുമാണ് യുപി പോലീസിന്റെ വാദം. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടും ഈ ട്വീറ്റുകള്‍ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറാകാത്തതിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടർന്ന് ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായതിന് ശേഷം രജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നിയമ പരിരക്ഷ നഷ്‌ടമായതോടെ ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസെടുത്താൽ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമായി. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിക്കുകയും ചെയ്യും.
Most Read: കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക