ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വീണ്ടും വിമർശനവുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ജൂലിയോ റിബെയ്റോ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്‌താണ് അദ്ദേഹം സിറ്റി കമ്മീഷണർക്ക് കത്ത് നൽകിയിരിക്കുന്നത്.
കലാപം പൊട്ടിപുറപ്പെടുന്നതിനു മുൻപ് ബിജെപി നേതാക്കളായ മൂന്നു പേർ പ്രകോപനപരമായ പ്രസംഗം നടത്തിയതിൽ നടപടി എടുക്കാത്തതിനെ അദ്ദേഹം കത്തിൽ ചോദ്യം ചെയ്‌തു. ഇത് രണ്ടാം തവണയാണ് വിഷയത്തിൽ അദ്ദേഹം കമ്മീഷണർക്ക് കത്ത് നൽകുന്നത്.
53 പേരുടെ മരണത്തിനും 200ഓളം പേർക്ക് പരിക്കേൽക്കാനും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നശിപ്പിക്കപ്പെട്ടതിനും ഇടയാക്കിയ കലാപത്തിൽ സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് റിബെയ്റോയുടെ ആദ്യ കത്തിൽ ഡെൽഹി പോലീസ് മേധാവി എസ്എൻ ശ്രീവാസ്‌തവ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“ഞാൻ നൽകിയ തുറന്ന കത്തിൽ നിങ്ങൾ അഭിസംബോധന ചെയ്യാത്ത സംശയങ്ങളുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭീഷണിപ്പെടുത്തുന്നതും അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയ മൂന്ന് ബിജെപി നേതാക്കളെ ന്യായീകരിക്കുന്നത് അസാധ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അത്തരം പ്രകോപനപരമായ പ്രസ്‌താവന നടത്തിയത് മുസ്‍ലിംകളോ ഇടതുപക്ഷമോ ആയിരുന്നെങ്കിൽ പോലീസ് അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചുകൊണ്ട് പോകുമായിരുന്നു,”- റിബെയ്റോ പറഞ്ഞു.
Read Also: ഡിജിറ്റൽ മീഡിയക്കാണ് ആദ്യം നിയന്ത്രണം വേണ്ടത്; കേന്ദ്രം സുപ്രീം കോടതിയിൽ
ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെ നടപടി എടുക്കാത്ത ഡെൽഹി പോലീസിന്റെ നടപടിയെയാണ് അദ്ദേഹം ചോദ്യം ചെയ്‌തത്. നേരത്തെ ഡെൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ നടപടിക്ക് പിന്നാലെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് കത്തു നൽകിയിരുന്നു.
Kerala News: ‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം
“എന്തുകൊണ്ടാണ് കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേഷ് വർമ എന്നിവരെ കോടതിക്കു മുന്നിൽ ഹാജരാക്കാത്തത്? മതം അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച മുസ്‌ലിം സ്‌ത്രീകളെ വേദനിപ്പിച്ചു. മാസങ്ങളോളം ഒരുമിച്ച് ജയിലിലടച്ചു,”- അദ്ദേഹം ആദ്യം നൽകിയ കത്തിൽ ആരോപിച്ചിരുന്നു.