ഭോപ്പാൽ: കുനൂരിൽ സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബെംഗളൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിങ്ങിന്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. വരുൺ സിംഗ് ജോലി ചെയ്‌തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ ഉദ്യോഗസ്‌ഥരും സഹപ്രവർത്തകന് യാത്രാമൊഴി നൽകാൻ എത്തി.
ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ച ശേഷം വരുൺ സിംഗിന്റെ മൃതദേഹം സൈനിക വിമാനത്തിൽ ഭോപ്പാലിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. വരുൺ സിംഗിന്റെ അടുത്ത ബന്ധുക്കളാണ് ബെംഗളൂരുവിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.
സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും അടക്കം 13 പേർ കൊല്ലപ്പെട്ട കുനൂരിലെ ഹെലികോപ്‌ടർ അപകടത്തിൽ ജീവനോടെ രക്ഷപെട്ട ഒരേയൊരാൾ വരുൺ സിംഗ് ആയിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ ആദ്യം വെല്ലിങ്ടണിലെ ആശുപത്രിയില്‍ ചികിൽസയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കാനായി വ്യോമമാര്‍ഗം ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചികിൽസയുടെ ആദ്യഘട്ടത്തിൽ മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും പിന്നീട് രക്‌തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം വെല്ലുവിളിയായി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്‌ടർമാർ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ചൊവ്വാഴ്‌ചയോടെ വരുൺ സിംഗിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്‌ഥിരീകരിച്ചത്.
Also Read: പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ