ന്യൂഡെല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. കേന്ദ്രം നിയോഗിച്ച ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്‌ഥാനത്തിലാണ് സ്‍ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.
സ്പെഷ്യല്‍ മാരേജ് ആക്‌ടിലും 1955ലെ ഹിന്ദുവിവാഹ നിയമം പോലുള്ള വ്യക്‌തി നിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ സമിതിയെ നിയോഗിച്ചു.
പെൺകുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. 18 വയസിൽ നടക്കുന്ന വിവാഹങ്ങൾ മാറിയ സാമൂഹ്യ സാഹചര്യത്തിൽ വ്യക്‌തിത്വ വികാസത്തിനടക്കം തടസമാകുന്നു എന്നാണ് വിലയിരുത്തൽ.
1929ലെ ശാരദാ നിയമം ഭേദഗതി ചെയ്‌തുകൊണ്ട് 1978ലാണ് സ്‍ത്രീകളുടെ വിവാഹപ്രായം 15 വയസില്‍ നിന്ന് 18 വയസാക്കി ഉയര്‍ത്തിയത്. ശാരദാ നിയമത്തിന് പകരം 2006ല്‍ ബാല വിവാഹ നിരോധന നിയമം കൊണ്ടുവന്നെങ്കിലും പ്രായ പരിധി മാറ്റിയിരുന്നില്ല. നിലവിൽ 1955ലെ ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ 5(3) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസും വരന്റെ പ്രായം 21 വയസുമായിരുന്നു.
Read also: തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ല; രാകേഷ് ടിക്കായത്ത്