മീററ്റ്: തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. രാഷ്‌ട്രീയ പാര്‍ട്ടികളോ നേതാക്കളോ തന്റെ പേരോ, പോസ്‌റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.
“ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പോസ്‌റ്ററില്‍ ഉപയോഗിക്കരുത്”- ടിക്കായത്ത് വ്യക്‌തമാക്കി. എഎന്‍ഐയോട് ആയിരുന്നു പ്രതികരണം. ഒരു വര്‍ഷം നീണ്ട കർഷക സമരം അവസാനിപ്പിച്ച് ഡിസംബര്‍ 9നായിരുന്നു സംയുക്‌ത കിസാന്‍ മോര്‍ച്ച അംഗങ്ങൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.
കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്‌ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന സമരത്തിൽ 700ല്‍ അധികം കര്‍ഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം ലഖിംപൂര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്‌തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെങ്കില്‍ രാജ്യവ്യാപകമായി സമരം പുനരാരംഭിക്കുമെന്നും കർഷക നേതൃത്വം വ്യക്‌തമാക്കിയിരുന്നു.
Read also: ലഖിംപൂര്‍ ഖേരി; അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു