കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാരിനോട് വിചാരണകോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനം രാജിവെച്ച വിവരം സുകേശൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
കോടതിയുടെ നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസ് ഇന്ന് ഹാജരായി. കേസിൽ ഇനി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോടതിയെ അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന വിചാരണകോടതി മാറ്റണം എന്നാവശ്യപ്പെട്ട് നടിയും സർക്കാരും നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. കേസിൽ വിചാരണകോടതി ജഡ്‌ജിയെ മാറ്റാൻ സുപ്രീം കോടതി അനുവദിക്കുന്ന പക്ഷം സുരേശൻ തന്നെ പ്രോസിക്യൂട്ടറായി തിരിച്ചെത്തുമെന്ന് സൂചനകളുണ്ട്.