ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി ജഡ്‌ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി ജഡ്‌ജി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഓഗസ്‌റ്റിൽ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം, വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തത് അടക്കമുള്ള കാര്യങ്ങളാൽ ഈ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്‌ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ പറയുന്നു.
പ്രത്യേക വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.
ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെയും പിന്നീട് ഹൈകോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും ഹരജിയുമായി സമീപിച്ചതും വിചാരണ നീളാൻ കാരണമായതായി കത്തിൽ പറയുന്നു.
കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ക് ഡൗൺ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയില്‍ വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യപ്രകാരം 2020 ഓഗസ്‌റ്റിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സുപ്രീം കോടതി സമയം അനുവദിക്കുക ആയിരുന്നു.
Also Read: ക്രിമിനല്‍ കേസുള്ളവര്‍ മല്‍സരിച്ചാല്‍ വിശദീകരണം നല്‍കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍