തിരുവനന്തപുരം: ക്രിമിനല്‍ പശ്‌ചാത്തലമുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം നേതാക്കളെ അറിയിച്ചത്.
ക്രിമിനല്‍ കേസുള്ളവര്‍ സ്‌ഥാനാര്‍ഥികളായാല്‍ വിശദീകരണം നല്‍കേണ്ടത് രാഷ്‌ട്രീയ പാര്‍ട്ടിയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്‌ച വരുത്തുന്ന പക്ഷം വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കി.
പുതിയ വ്യവസ്‌ഥപ്രകാരം ദേശീയ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്‌ഥാന പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ക്രിമിനൽ കേസുകളുടെ വിവരം നൽകേണ്ടത്.
സ്‌ഥാനാർഥികൾ പത്രിക നൽകുമ്പോൾ ക്രിമിനൽ കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നു നിലവിൽ വ്യവസ്‌ഥയുണ്ട്. ഇത് മൂന്നുതവണ അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനു പുറമേയാണ് പുതിയ വ്യവസ്‌ഥ ബാധകമാക്കുന്നത്.
Read Also: വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും