കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്. ഇത് വീണ്ടും കുറഞ്ഞതോടെയാണ് കർഷകർ വീണ്ടും പ്രതിസന്ധിയിലായത്. ഇത്തവണ ഉൽപ്പാദനം ആരംഭിച്ച സമയം മുതൽ കശുവണ്ടിയുടെ വില കുത്തനെ കുറഞ്ഞെന്ന് കർഷകർ വ്യക്‌തമാക്കുന്നു.
സംസ്‌ഥാനത്ത് ഇടക്ക് ലഭിച്ച മഴയാണ് ഇപ്പോൾ കശുവണ്ടിയുടെ വിലയിൽ ഇടിവ് ഉണ്ടാകാൻ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. മഴ പെയ്‌തതിനാൽ കറുത്ത നിറമുള്ള കശുവണ്ടിയാണ് സീസണിന്റെ ആരംഭം മുതൽ ലഭിച്ചത്. കറുത്ത കശുവണ്ടിക്ക് വിപണിയിൽ കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷവും കോവിഡ് മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗണും മറ്റും കശുവണ്ടി കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു.
കഴിഞ്ഞ വർഷം സീസണിന്റെ തുടക്കത്തിൽ കിലോക്ക് 110 രൂപയാണ് ലഭിച്ചത്. അപ്പോഴാണ് കോവിഡ് സംസ്‌ഥാനത്ത് പ്രതിസന്ധി സൃഷ്‌ടിച്ചതും, വിപണികൾ നിശ്‌ചലമാകുകയും ചെയ്‌തത്. തുടർന്ന് കർഷകരുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടാണ് സഹകരണ സ്‌ഥാപനങ്ങൾ വഴി കശുവണ്ടി ശേഖരിക്കാൻ തുടങ്ങിയത്. എന്നാൽ അതിലൂടെ കിലോക്ക് 90 രൂപ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. സംസ്‌ഥാനത്ത് പ്രളയത്തിന് ശേഷം കശുവണ്ടി കൃഷിയിലും, വ്യാപാരത്തിലും വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് കർഷകർ വ്യക്‌തമാക്കുന്നു. അതിനാൽ തന്നെ ജില്ലയിൽ കശുവണ്ടി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് കർഷകരെയാണ് ഇത് പ്രതികൂലമായി ബാധിച്ചതെന്ന് കർഷകർ കൂട്ടിച്ചേർത്തു.
Read also : യുവതിയുടെ മരണം; ആരോപണ വിധേയനായ മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു