കോഴിക്കോട്: പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ച വടകര കല്ലേരി സ്വദേശി സജീവന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലുകൾ ഉണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശദമായ റിപ്പോർട്ടിന് ശേഷം സർജന്റെ മൊഴി രേഖപ്പെടുത്തുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പറഞ്ഞു. സജീവനെതിരെ കേസ് എടുത്തത് മരണത്തിന് മുൻപാണോ ശേഷമാണോ എന്നറിയാൻ വടകര പോലീസ് സ്‌റ്റേഷനിലെ ഹാർഡ് ഡിസ്‌ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുക്കും. കേസിൽ സസ്‌പെൻഡ് ചെയ്‌ത എസ്‌ഐ എം നിജേഷ്, എഎസ്‌ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ എത്താത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയും ഉദ്യോഗസ്‌ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം. ചൊവ്വാഴ്‌ച സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യംചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച അർധരാത്രിയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ സജീവൻ സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്