മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്‌ഡിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുത്ത് സിബിഐ. കള്ളക്കടത്തിനടക്കം സഹായം ചെയ്‌തുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ സിബിഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്.
വിമാനത്താവളത്തിൽ നടത്തിയ റെയ്‌ഡിന് പിന്നാലെ സിബിഐ ഉദ്യോഗസ്‌ഥർ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീടുകളിൽ പരിശോധന നടത്തുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ കസ്‌റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ മുതലാണ് റെയ്‌ഡ് ആരംഭിച്ചത്.
അപ്രതീക്ഷിതമായാണ് ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ് നടത്തിയത്. തുടർന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ കൈവശം കണക്കിൽ പെടാത്ത പണവും, സ്വർണവും കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്. ഇതിന് മുൻപും സിബിഐ നടത്തിയ റെയ്‌ഡിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ റെയ്‌ഡിലാണ് ലക്ഷക്കണക്കിന് രൂപ സിബിഐ പിടിച്ചെടുത്തത്. തുടർന്ന് നാല് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെയാണ് അന്ന് സസ്‌പെന്‍ഡ് ചെയ്‌തത്.
Read also : കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ