ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകൾ നീട്ടിവെക്കാൻ സിബിഎസ്ഇക്കുമേൽ കടുത്ത സമ്മർദ്ദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തുടർച്ചയായി ഒന്നര ലക്ഷം പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഇതേത്തുടർന്ന് വിവിധ സംസ്‌ഥാനങ്ങൾ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
10ആം ക്ളാസ് പരീക്ഷ മെയ് 4 മുതൽ 7 വരെയും, 12ആം ക്ളാസ് പരീക്ഷ മെയ് 4 മുതൽ 15 വരെയുമായി നടത്താനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷയുമായി മുന്നോട്ട് പോകുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സിബിഎസ്ഇ അറിയിച്ചത്. ഇതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കടക്കം കത്തയക്കുകയും ചെയ്‌തു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നിരവധി പ്രതിപക്ഷ നേതാക്കളും പരീക്ഷാ നടത്തിപ്പിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഡെൽഹിയിൽ 6 ലക്ഷം വിദ്യാർഥികളും അധ്യാപകരുമാണ് പരീക്ഷയുടെ ഭാഗമാകുക. ഇത് വലിയ അപകടത്തിലേക്കാകും വഴി ഒരുക്കുകയെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷകൾ മാറ്റിവെക്കണമെന്ന് അപേക്ഷിച്ച് വിദ്യാർഥികൾ ഒപ്പിട്ട ഓൺലൈൻ നിവേദനവും കേന്ദ്രത്തിന് കൈമാറിയിരുന്നു.
Read also: ലോക്ക്‌ഡൗൺ ആശങ്ക; സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപ്പലായനം