ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം. ലോക്ക്‌ഡൗൺ ആശങ്കയും തൊഴിലില്ലായ്‌മയും കാരണം കിട്ടുന്ന വാഹനങ്ങളിൽ സ്വന്തം നാട്ടിലേക്ക് എത്തിച്ചേരാനുള്ള ഓട്ടത്തിലാണ് അതിഥി തൊഴിലാളികൾ. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് യുപി ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിനുകൾ സൂചി കുത്താൻ പോലും ഇടമില്ലാത്ത നിലയിലാണ്. കഴിഞ്ഞ തവണ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ ദുരിതങ്ങളുടെ ഓർമകളും തൊഴിലിടങ്ങൾ വിട്ട് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് പ്രേരണയാകുന്നുണ്ട്.
നഗരം വിടുന്നവരുടെ തിരക്ക് കാരണം മുംബൈയിൽ നിന്ന് പശ്‌ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. മധ്യ റെയിൽവേയും പശ്‌ചിമ റെയിൽവേയും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരാഴ്‌ചക്കിടെ അൻപതിലേറെ സ്‌പെഷ്യൽ സർവീസുകൾ നടത്തി. ഇവയിലേറെയും ബീഹാർ, യുപി എന്നിവിടങ്ങളിലേക്ക് ആയിരുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് മുതൽ തിങ്കളാഴ്‌ച രാവിലെ വരെ വാരാന്ത്യ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ തിരക്ക് കാട്ടിത്തുടങ്ങിയത്. ഡെൽഹിയിലാകട്ടെ അന്തർ സംസ്‌ഥാന ബസ് ടെർമിനലുകളുള്ള ആനന്ദ് വിഹാർ, സരായ് കലേഖാൻ, കശ്‌മീരി ഗേറ്റ് എന്നിവിടങ്ങളിൽ കുടുംബ സമേതം എത്തുന്ന മറുനാടൻ തൊഴിലാളികളുടെ തിരക്കേറി തുടങ്ങി.
ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷന് മുന്നിൽ നൂറുകണക്കിന് ആളുകളാണ് കാത്ത് നിൽക്കുന്നത്. ഹൗറ, പാറ്റ്‌ന, ലഖ്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളാണ് ഏറെയും. കഴിഞ്ഞ തവണത്തെ രാജ്യവ്യാപക ലോക്ക്‌ഡൗണിൽ സ്വന്തം നാട്ടിലെത്താൻ കിലോ മീറ്ററുകളോളം നടക്കേണ്ടി വന്ന അതിഥി തൊഴിലാളികളിൽ എൺപതോളം പേർ ഭക്ഷണം ലഭിക്കാതെയും നിർജലീകരണം കാരണവും മരിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റോഡപകടങ്ങളിലും നിരവധി ആളുകൾ മരിച്ചു.
Also Read: കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി