ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആശുപത്രി

By Staff Reporter, Malabar News
hathras image_malabar news
Representational Image
Ajwa Travels

ആഗ്ര: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ എത്തിയപ്പോഴാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്ന സെപ്റ്റംബര്‍ 14 മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ബാക്കപ്പ് ചെയ്‌തില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ സിബിഐയെ അറിയിച്ചു.

ജില്ലാ ഭരണകൂടവും പൊലീസും നേരത്തെ ഫൂട്ടേജ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഒരു മാസത്തിനുശേഷം തങ്ങള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞു. നേരത്തെ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് സംരക്ഷിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ സംഘം ഡോക്റ്റര്‍മാരുടെ മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ പരിശോധിക്കാനും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആദ്യ ദിവസത്തെ ഫൂട്ടേജ് നിര്‍ണായകമാകുമെന്ന് പോലീസ്‌ നേരത്തെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് എപ്പോഴാണെന്നും ആരൊക്കെയാണ് കൂടെ ഉണ്ടായിരുന്നതെന്നും ആരൊക്കെയാണ് പെണ്‍കുട്ടിയുമായി സംസാരിച്ചതെന്നും കണ്ടെത്താന്‍ സിസിടിവി ഫൂട്ടേജുകള്‍ നിര്‍ണായകമായിരുന്നു എന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Read Also: രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും

എന്നാല്‍ എന്തുകൊണ്ടാണ് പൊലീസും ഭരണകൂടവും നേരത്തെ ഫൂട്ടേജ് അന്വേഷിക്കാത്തത് എന്ന ചോദ്യത്തിന്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ആശുപത്രിക്ക് ഒരു ബന്ധവുമില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഇത് ക്രിമിനല്‍ അന്വേഷണത്തെ ബാധിക്കുന്ന കാര്യമല്ലെന്നും അതിനാലാണ് സിസിടിവി ദൃശ്യങ്ങള്‍ കണക്കിലെടുക്കാതെ ഇരുന്നതെന്നും ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.

അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്മാരെയും പിതാവിനെയും ബുധനാഴ്‌ച സിബിഐ വീണ്ടും ചോദ്യം ചെയ്‌തു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് ഇവരെ വിട്ടയച്ചത്.

‘പ്രദേശികമായ പിന്തുണ’ ലഭിക്കുമെന്നതിനാല്‍ കേസിലെ നാല് പ്രതികളെയും അലിഗഡ് ജയിലില്‍ നിന്ന് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യം ഉദ്യോഗസ്‌ഥര്‍ പരിഗണിക്കുമെന്ന് ഹത്രസ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഞ്ജലി ഗംഗ്വാര്‍ അറിയിച്ചു.

Read Also: സംസ്‌ഥാനത്തെ വൈറോളജി ഗവേഷണ കേന്ദ്രം ആദ്യഘട്ട ഉല്‍ഘാടനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE