മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ അവസാനിപ്പിക്കാൻ ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലതെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്. ബിജെപിയുമായി സഖ്യം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് സർനായിക് കത്ത് നൽകി.
“നരേന്ദ്ര മോദിജിയുമായി സഖ്യത്തിലേർപ്പെടുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം. പ്രതാപ് സർനായിക്, അനിൽ പരബ്, രവീന്ദ്ര വൈക്കർ, അവരുടെ സഹപ്രവർത്തകർ, കുടുംബങ്ങൾ എന്നിവർ നേരിടുന്ന അനാവശ്യ ഉപദ്രവങ്ങളിൽ നിന്നെങ്കിലും രക്ഷപ്പെടാൻ ഇതുവഴി കഴിയുമെന്ന് പല പ്രവർത്തകരും കരുതുന്നു. യാതൊരു കുറ്റവും തെറ്റും ചെയ്യാതിരുന്നിട്ട് കൂടി കേന്ദ്ര അന്വേഷണ ഏജൻസികൾ ഞങ്ങളെ അനാവശ്യമായി ഉപദ്രവിക്കുകയാണ്. ഒരു കേസിൽ ജാമ്യം നേടിയാൽ ഉടൻ തന്നെ മനഃപൂർവം മറ്റൊരു കേസിൽ ഉൾപ്പെടുത്തുന്നു,”- സർനായിക്കിന്റെ കത്തിൽ പറയുന്നു.
“കഴിഞ്ഞ 7 മാസമായി ആരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ എന്റെ കുടുംബത്തോടൊപ്പം നിയമപോരാട്ടം നടത്തുകയാണ്. അടുത്ത വർഷം മുംബൈ, താനെ, മറ്റ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു. സംസ്‌ഥാനത്ത് ബിജെപി-ശിവസേന സഖ്യം തകർന്നിട്ടുണ്ടെങ്കിലും, സഖ്യ നേതാക്കളുടെ വ്യക്‌തിപരമായ ബന്ധം പല നേതാക്കൾക്കിടയിലും നിലനിൽക്കുന്നു. അത് ഉടനടി ഊട്ടിയുറപ്പിക്കുന്നതാണ് നല്ലത്. വരുന്ന ബിഎംസി, താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അത് ഗുണം ചെയ്യും,”- പ്രതാപ് സർനായിക് കത്തിൽ പറഞ്ഞുവെക്കുന്നു.
അഭിമന്യുവിനെപ്പോലെ പോരാടുന്നതിനുപകരം അർജുനനെപ്പോലെ യുദ്ധം ചെയ്യണമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മഹാ വികാസ് അഘാഡി എംഎൽഎമാർ സംസ്‌ഥാനത്ത് അപമാനിക്കപ്പെടുന്നു എന്ന ഗുരുതരമായ വിഷയമാണ് കത്ത് ഉയർത്തുന്നതെന്ന് ശിവസേനാ എംപി സഞ്‌ജയ് റാവത്ത് പ്രതികരിച്ചു.
എംഎൽഎ പ്രതാപ് സർനായിക്കിനും കുടുംബത്തിനും എതിരായ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ബിജെപി സഖ്യം ആവശ്യപ്പെട്ട് കത്ത് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള സ്‌ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു.
ഡിസംബർ 10ന് സർനായിക്കിനെ ചോദ്യം ചെയ്‌ത ഇഡി പിന്നീട് രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല.
Most Read: രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി